തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ അവസാന മണിക്കൂറിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ തലങ്ങും വിലങ്ങുമോടുന്ന പ്രചരണ വാഹനങ്ങളും , കാതടപ്പിക്കുന്ന ശബ്ദത്തിൽ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുന്ന വാക്ധോരണികളും , പാരഡിഗാനങ്ങളും , ചെണ്ടമേളവും , ബാൻ്റടിയും , ചെറു ചെറു പ്രകടനങ്ങളും , റോഡ് ഷോയും , ബൈക്ക് റേസിംഗും , ബൈക്ക് റാലിയും , തിങ്ങിനിറഞ്ഞ പുരുഷാരത്തിൻ്റെ ആർപ്പുവിളികളാലും മുഖരിതമായ അന്തരീക്ഷത്തിൽ ആവേശം വാനോളമുയരുന്ന കലാശക്കൊട്ട് മാമാങ്കം നടമാടിയിരുന്ന താമരശ്ശേരിയിലെ ബസ് ബേ ജംഗ്ഷൻ തിളച്ചുമറിയുന്ന തെരഞ്ഞെടുപ്പ് ചൂടിൻ്റെ കഥയൊന്നുമറിയാതെ ഇന്ന് മൂകമായി നിന്നു ….
മൂന്ന് മുന്നണികളുടെയും ഓരോ ജീപ്പുകൾ വീതം അനൗൺസ്മെൻ്റ് നടത്തി പോയതൊഴിച്ചാൽ കലാശക്കൊട്ടിൻ്റേതായ ഒരു താളമേളവുമില്ലാതെ രാജ്യം ഉറ്റുനോക്കുന്ന ഒരു പൊതു തിരഞ്ഞെടുപ്പിൻ്റെ കാഹളം നനഞ്ഞ പടക്കം പോലെ താമരശ്ശേരിയിൽ അസ്തമിച്ചു …
മത്തായി ചാക്കോയുടെ
നിര്യാണത്തെ തുടർന്ന് നടന്ന തിരുവമ്പാടി ഉപതെരഞ്ഞെടുപ്പിൻ്റെ കൊട്ടിക്കലാശമായിരുന്നു താമരശ്ശേരിയിൽ നടന്ന ഏറ്റവും മനോഹരമായ കൊട്ടിക്കലാശം . നികേഷ് കുമാറും ജോൺ ബ്രിട്ടാസും എംപി ബഷീറും
മറ്റ് ചാനലുകാരും ഒബി വാനുമായി ലൈവ് തുടരുന്നതിടെ ഇടത് സ്ഥാനാർത്ഥി ജോർജ്ജ് എം തോമസ് തുറന്ന ജീപ്പിൽ കൊട്ടിക്കലാശത്തിനെത്തിയതുമെല്ലാം ഇന്നും താമരശ്ശേിക്കാരുടെ ഓർമ്മകളിൽ മായാതെ കിടക്കുന്നുണ്ട് . തിരുവമ്പാടി നിയോജക മണ്ഡത്തിൻ്റെ ആസ്ഥാനം താമരശ്ശേരിയിൽ നിന്നും പോയതിൽ പിന്നെ താമരശ്ശേരിയുടെ തിരഞ്ഞെടുപ്പ് ഉത്സവങ്ങൾക്ക് തീരെ ശോഭയില്ല ….
കടപ്പാട്: എസ് വി സുമേഷ്
താമരശ്ശേരി